കല്ലറ: യാത്രക്കാരനെ ബസ് മാറ്റി കയറ്റിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചു. കല്ലറ ചന്തു ഭവനില്‍ ഇന്ദ്രാത്മജനാണ് (68) 2574 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.

2023 ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം തമ്പാനൂരില്‍നിന്ന് കിളിമാനൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രചെയ്യുമ്പോള്‍ പട്ടത്തെത്തിയപ്പോള്‍ ഡിപ്പോയില്‍നിന്ന് ബസ് തിരികേ തമ്പാനൂരിലേക്കു വിളിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇന്ദ്രാത്മജന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതിനു തടസ്സംനിന്നു. തുടര്‍ന്ന് തമ്പാനൂരില്‍നിന്ന് മറ്റൊരു ബസ് വരുത്തിച്ചാണ് യാത്ര തുടങ്ങിയത്. മുതിര്‍ന്ന പൗരനായ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ളതിനാലാണ് കൂടുതല്‍ ചാര്‍ജ് കൊടുത്ത് സ്വിഫ്റ്റ് ബസില്‍ യാത്രചെയ്തതെന്നും തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു പരിഹാരം കാണണമെന്നുംകാട്ടി ഇന്ദ്രാത്മജന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.