കൊച്ചി: തായ്‌ലന്‍ഡില്‍ നിന്നും അനധികൃതമായി വന്യജീവികളെ കടത്തിക്കൊണ്ടു വന്ന ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ലക്ഷങ്ങള്‍ വിലവരുന്ന വന്യ ജീവികളുമായി പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയ്, ഭാര്യ ആര്യമോള്‍ എന്നിവരാണ് അറസ്റ്റിലായത്. ആറ് വന്യജീവികളെയാണ് ഇവര്‍ കടത്തിയത്.

മക്കാവു തത്ത, മൂന്നു മര്‍മോ കുരങ്ങുകള്‍, രണ്ട് ടാമറിന്‍ കുരങ്ങുകള്‍ എന്നിവയെ ഇവരുടെ ലഗേജില്‍ നിന്നും കണ്ടെടുത്തു. ഇവയ്ക്ക് വിപണയില്‍ ലക്ഷക്കണക്കിന് രൂപ വില വരും. ലഗേജിനുള്ളില്‍ പ്രത്യേക പെട്ടിയിലാക്കിയാണ് ഇവയെ എത്തിച്ചത്. ഇരുവരും കാരിയര്‍മാരെന്നാണ് കസ്റ്റംസ് നിഗമനം. പിടിയിലായവരെയും ഇവര്‍ കൊണ്ടു വന്ന ജീവികളെയും വനം വകുപ്പിന് കൈമാറി.

ഇന്നലെ വെളുപ്പിന് ബാങ്കോക്കില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്ന ടിജി 347 തായ് എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിന്‍ ഇന്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങളും പക്ഷിയും. ഇന്ത്യയില്‍ വളര്‍ത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ് ഇവ. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മൊസെറ്റ് കുരങ്ങുകള്‍ക്ക് വില ഏതാണ്ട് മൂന്ന് ലക്ഷത്തിലധികമാണ്.