കുറ്റിപ്പുറം: റെയില്‍വേ സ്റ്റേഷനിലെ റെയില്‍പ്പാതയ്ക്കു മുകളിലെ വൈദ്യുതിക്കമ്പിയില്‍ ലിങ്ക് പുള്ളര്‍ തട്ടിയതിനെത്തുടര്‍ന്ന് റെയില്‍വേ അപ്രന്റീസിന് ഷോക്കേറ്റു. തിരൂര്‍ വൈലത്തൂര്‍ സ്വദേശി തക്കലാംകുന്നത്ത് അഖിനേഷിനാ(20)ണ് ഗുരുതരമായി പരിക്കേറ്റത്. അഖിനേഷിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. തീവണ്ടി ഓടിക്കാനായി ഉപയോഗിക്കുന്ന വൈദ്യുതിക്കമ്പി താഴുന്നത് പരിശോധിക്കുന്നതിനിടയില്‍ രണ്ടാംനമ്പര്‍ പ്‌ളാറ്റ് ഫോമിനുസമീപംവെച്ചാണ് സംഭവം. വൈദ്യുതി കമ്പിയില്‍ ലിങ്ക് പുള്ളര്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

അഖിനേഷിന്റെ കാലിനാണ് ഷോക്കേറ്റത്. ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാള്‍ ഹോസ്പിറ്റലിലും ചികിത്സ നല്‍കിയ ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രാക്ഷന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് ഈ പരിശോധന എല്ലാ മാസവും ജൂനിയര്‍ എന്‍ജിനീയറുടെ കീഴില്‍ നടക്കുന്നത്.

എന്നാല്‍ തിങ്കളാഴ്ച നടന്ന പരിശോധന സ്റ്റേഷന്‍മാസ്റ്റര്‍ അറിഞ്ഞിരുന്നില്ല. അപകടത്തിനുശേഷമാണ് സ്റ്റേഷന്‍ മാസ്റ്റര്‍ വിവരം അറിയുന്നത്. ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.