തൃശ്ശൂര്‍: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയിലായി. ഒല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷാണ് പിടിയിലായത്. 2000 രൂപയാണ് സജീഷ് കൈപ്പറ്റിയത്.

തമിഴ്നാട് സ്വദേശികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് പണം ആവശ്യപ്പെട്ടത്. തമിഴ്നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ് എന്ന വ്യക്തിയില്‍ നിന്നാണ് താന്‍ ചെയ്തുതരുന്ന സഹായത്തിന് 2000 രൂപ നല്‍കണമെന്ന് സജീഷ് ആവശ്യപ്പെട്ടത്.

യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയും സജീഷിനെ കുടുക്കുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണവുമായി സജീഷിനരികിലെത്തുകയുമായിരുന്നു.

യേശുദാസിന് രേഖകള്‍ നല്‍കി സജീഷ് പണം കൈപ്പറ്റുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ സജീഷിനെ പിടികൂടുകയുമായിരുന്നു. ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് വിജിലന്‍സ് സംഘം സജീഷിനെ പിടികൂടിയത്. സജീഷിനെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഓഫീസിലിലേക്ക് കൊണ്ടുപോയി.