തിരൂരങ്ങാടി: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറി (22) ന്റെ മൃതദേഹമാണ് മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്ന് ലഭിച്ചത്.

ഞായറാഴ്ച വൈകിട്ട് വൈകിട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തെരച്ചില്‍. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിതാവ് : മുഹമ്മദ് കോയ. മാതാവ് : ശരീഫ. സഹോദരങ്ങള്‍ : അബ്ദുറഹിമാന്‍, ആശിഫ, അഫീദ.