കൊച്ചി: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതില്‍. മതസ്പര്‍ദ്ധയുണ്ടാക്കും വിധം ഈ വര്‍ഷം ജനുവരിയില്‍ ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ് സംസാരിച്ചെന്നും അതില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതില്‍ സമര്‍പ്പിച്ച് അപേക്ഷയില്‍ പറയുന്നു.

നേരത്തെ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്നായിരുന്നു അന്നത്തെ കേസ്. സമാന കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യവ്യവസ്ഥയില്‍ ഉണ്ടായിരുന്നു. 2022 രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം കേസിലെ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.