രാജാക്കാട്: ശാന്തന്‍പാറ പേത്തൊട്ടിയില്‍ വന്‍ മരം കൊള്ള. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് 42 ഹെക്ടര്‍ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റി. 200 മരങ്ങളാണ് മുറിച്ചുമാറ്റിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരക്കുറ്റികള്‍ പിഴുതും മാറ്റി.മതികെട്ടാന്‍ചോല ദേശീയോദ്യാനത്തോട് ചേര്‍ന്നുള്ള ഈ പ്രദേശം ഏലമലക്കാടുകളില്‍ ഉള്‍പ്പെടുന്നതാണ്. ഈ കാടുകളില്‍നിന്ന് മരം മുറിക്കാന്‍ അനുമതി ഇല്ല.

ഏലം പുനഃകൃഷിയുടെ മറവിലാണ് മരം മുറിച്ചുകടത്തിയത്. ഇവിടെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. വെള്ളം സംഭരിക്കാന്‍ വന്‍കുഴികളാണ് മലമുകളില്‍ മണ്ണുനീക്കി നിര്‍മിച്ചിട്ടുള്ളത്. കനത്തമഴയില്‍ ഇതില്‍ വെള്ളം കെട്ടിനിന്ന് ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. സംഭവത്തില്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. മരം പിഴുതുമാറ്റാന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു.