കൊച്ചി: വാരണാസിയില്‍ നിന്നും കൊച്ചി സിറ്റി സൈബര്‍ പോലീസ് സംഘം പിടികൂടിയ എംപരിവാഹന്‍ തട്ടിപ്പ് സംഘം റിമാന്‍ഡില്‍. വാരാണസി ശിവപുരില്‍നിന്ന് പിടികൂടിയ അതുല്‍കുമാര്‍ സിങ് (32), മനീഷ് സിങ് (24) എന്നിവരെ കൊച്ചിയിലെത്തിച്ച ശേഷം മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലിസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

പണം നഷ്ടമായ കൊച്ചി സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ അന്വേഷണം സൈബര്‍ പോലീസിനു കൈമാറി. തുടര്‍ന്ന് ഐപി വിലാസവും ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ വാരാണസിയിലാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് 10-ന് പ്രത്യേക പോലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചു. പ്രതികളുമായി 21-ന് രാത്രിയാണ് തിരിച്ചെത്തിയത്.

തട്ടിപ്പിന്റെ സൂത്രധാരനായ മൂന്നാംപ്രതിക്ക് പ്രായം 16 വയസ്സ് മാത്രം. ഇയാളാണ് എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത്. ഇയാളോട് 10 ദിവസത്തിനകം കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളുമായി മാതാപിതാക്കള്‍ക്കൊപ്പം സൈബര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരാകാത്തപക്ഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിന്റെ നീക്കം.

വാരാണസി പോലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് പ്രതികളുടെ അറസ്റ്റ് സാധ്യമായത്. ശിവപുരിലെ വീട്ടില്‍നിന്ന് പ്രതി മനീഷിനെയും അതിനു സമീപത്തുനിന്നുതന്നെ അതുലിനെയും പിടികൂടി. പ്രദേശവാസികളുടെ നേരിയ ചെറുത്തുനില്‍പ്പുമുണ്ടായി. യുപി സ്വദേശിയായ ഒരു പോലീസുകാരന്‍ മാത്രമാണ് കൊച്ചി സംഘത്തിനൊപ്പമുണ്ടായത്. പ്രതികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇവരുടെ വീടുകളില്‍ വിശദമായ പരിശോധന സാധ്യമായില്ല.

പ്രതികളുടെ പക്കല്‍നിന്ന് രണ്ടുമാസങ്ങളിലായി ശേഖരിച്ച 2,700-ഓളം വാഹനങ്ങളുടെ നമ്പറും ഉടമകളുടെ ഫോണ്‍നമ്പര്‍ വിവരങ്ങളും കണ്ടെത്തി. കൂടാതെ എംപരിവാഹന്‍ ആപ്ലിക്കേഷന്‍ വഴി പ്രതികള്‍ ശേഖരിച്ച വിവിധ വ്യക്തികളുടെ യുപിഐ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും കണ്ടെത്തി. ഹണി ട്രാപ്പ്, കെവൈസി അപ്ഡേഷന്‍ തുടങ്ങിയ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും കണ്ടെത്തി.

സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഷമീര്‍ഖാന്‍, എസ്സിപിഒമാരായ അരുണ്‍ ആര്‍., അജിത്ത് രാജ് പി., നിഖില്‍ ജോര്‍ജ്, സിപിഒമാരായ ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.