കരുമാല്ലൂര്‍: ലഹരി ഉപയോഗിച്ച് ഭര്‍ത്താവ് തന്നേയും കുടുംബത്തേയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റൂറല്‍ എസ്പി എം. ഹേമലത ഇടപെട്ട് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കൊടുവഴങ്ങ സ്വദേശിനിയാണ് ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നുകാട്ടി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. കൂടാതെ പരാതിറൂറല്‍ എസ്പിക്ക് ഇമെയിലായി അയക്കുകയും ചെയ്തു.

ഇത് കണ്ടയുടനെ എസ്പി എം. ഹേമലത നടപടി സ്വീകരിക്കാന്‍ ബിനാനിപുരം പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യുവതി സമീപത്തുതന്നെ അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലേക്ക് മാറി. എന്നിട്ടും ഭര്‍ത്താവ് തന്നേയും വീട്ടുകാരേയും ഉപദ്രവിച്ചുവെന്നാണ് പരാതി.

കൂടാതെ വീടിനും കേടുപാടുകള്‍വരുത്തി. ഇതുതുടര്‍ന്നാല്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന മാനസികാവസ്ഥയിലാണെന്നും യുവതി പറയുന്നുണ്ട്. ബിനാനിപുരം ഇന്‍സ്പെക്ടര്‍ വി.ആര്‍. സുനില്‍ അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് മാമലകണ്ടം സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെക്യൂരിറ്റി സേവനങ്ങള്‍ നല്‍കുന്നയാളാണ് രാജേഷെന്ന് പോലീസ് പറഞ്ഞു. യുവതി ഗസ്റ്റ് ലക്ചററും.