പാലക്കാട്: മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേര്‍ പോലിസ് പിടിയില്‍. കഴിഞ്ഞ വര്‍ഷം ലഹരിക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതിയും അറസ്റ്റിലായവരില്‍ പെടുന്നു. ഈ യുവതിയാണ് ബെംഗളൂരുവില്‍ നിന്നും ലഹരി കടത്തിക്കൊണ്ട് വന്നത്. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആന്‍സി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്‌നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. 53.950 ഗ്രാം മെത്താംഫെറ്റമിനാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂര്‍ പൊരിയാനിയില്‍ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് ആന്‍സിയാണു ലഹരിമരുന്ന് എത്തിച്ചത്. ആന്‍സിയില്‍നിന്നു മെത്താംഫെറ്റമിന്‍ വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ടു പേര്‍.

2024 ല്‍ പാലക്കാട് സൗത്ത് പൊലീസ് ആന്‍സിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. മലപ്പുറം സ്വദേശികള്‍ യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.