തിരൂര്‍: മലപ്പുറം കൂട്ടായി അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മൂന്ന് പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര സ്വദേശികളായ ഹംസ പോക്കരകത്ത്, ഹുസൈന്‍ പോക്കരകത്ത്, ആരിഫ് പോക്കരകത്ത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

തിങ്കള്‍ പുലര്‍ച്ചെയാണ് ഹംസയുടെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ മല്‍സ്യബന്ധനത്തിന് പോയത്. ഇതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മൂവരേയും കാണാതായി. വിവരമറിഞ്ഞ് മറ്റു മത്സ്യത്തൊഴിലാളികള്‍ കടലില്‍ തിരച്ചില്‍ നടത്തി ഇവരെ രക്ഷപ്പെടുത്തി. തുടര്‍ന്ന് മൂവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വള്ളവും വലയും എഞ്ചിനും കടലില്‍ നഷ്ടപ്പെട്ടു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.