കൊച്ചി: ട്രോളിംഗ് നിരോധനം തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ന് അര്‍ധരാത്രിക്കു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോകും. കൊച്ചി, മുരുക്കുംപാടം, മുനമ്പം, മത്സ്യബന്ധനകേന്ദ്രങ്ങളില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണ്.

ബോട്ടുകളില്‍ മത്സ്യബന്ധന സാമഗ്രികള്‍ കയറ്റുന്ന പണികള്‍ പുരോഗമിക്കുകയാണ്. ബോട്ട് യാഡുകളിലും മറൈന്‍ വര്‍ക്ഷോപ്പുകളിലും അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനുക്കുപണികളിലാണ് തൊഴിലാളികള്‍. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ദ്രുതഗതിയില്‍ നടന്നുവരികയാണ്. വന്‍ പ്രതീക്ഷയോടെയാണ് ബോട്ടുകള്‍ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീന്‍, കണവ, കൂന്തല്‍, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഈ സമയത്ത് ധാരാളമായി ലഭിക്കുന്നത്.

കഴിഞ്ഞ സീസണില്‍ അവസാനം ഫിഷിംഗ് മോശമായതോടെ പല ബോട്ടുകള്‍ക്കും വലിയ നഷ്ടമാണുണ്ടായത്. ഇക്കുറി കടലമ്മ കനിഞ്ഞാല്‍ കടമെല്ലാം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.