കോട്ടയം: ദേശീയ പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് നടന്‍ വിജയരാഘവന്‍. അവാര്‍ഡ് നേടിയപ്പോള്‍ ആദ്യം ഓര്‍മിച്ചത് അച്ഛനെയാമ്. നാടകത്തില്‍ അഭിനയിച്ചതാണ് നടനാകാനുള്ള പിന്‍ബലം എന്നും വിജയരാഘവന്‍ പറഞ്ഞു.

സ്റ്റേജിനെയാണ് ഇപ്പോഴും ഞാന്‍ സ്നേഹിക്കുന്നത്. സ്റ്റേജില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം എനിക്കുണ്ടായി. ആ ഒരു അനുഭവംകൊണ്ടായിരിക്കാം ഇതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത്.

എന്റെ ജീവിതത്തില്‍ മറ്റൊന്നുമില്ല. അഭിനയം മാത്രമാണ്. കഴിഞ്ഞ ഒരു 52 വര്‍ഷത്തോളമായി അഭിനയമെന്റെ പ്രൊഫഷനാണ്. ഇങ്ങനെ ഒരു അവാര്‍ഡ് കിട്ടിയത് വലിയ ഭാഗ്യമാണ്- അദ്ദേഹം പറഞ്ഞു.പൂക്കാലം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹം നന്ദി പറഞ്ഞു.

ഉര്‍വശിക്ക് പുരസ്‌കാരം ലഭിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുരസ്‌കാരത്തിന് നൂറ് ശതമാനം അര്‍ഹയായ നടിയെന്ന് അദ്ദേഹം പറഞ്ഞു.

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയരാഘവന്‍ നൂറ് വയസുകാരനായി എത്തി ഞെട്ടിച്ച ചിത്രമാണ് പൂക്കാലം. ഇട്ടൂപ്പ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഗണേഷ് രാജാണ് സംവിധായകന്‍.