തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സദ്ദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. പാലോട് രവിയും നേതാക്കളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു രാജി.

എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവില്‍ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്.