ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് ഈ നാട്ടില്‍ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി.

അനില്‍ പി. ശ്രീരംഗം, പി. സുപ്രമോദം, സന്തോഷ് ശാന്തി, പച്ചയില്‍ സന്ദീപ്, ബിനീഷ് പ്ലാത്താനത്ത്, ഹരിലാല്‍, എം.ഡി ഓമനക്കുട്ടന്‍, പുഷ്പ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടനാട്, കുട്ടനാട് സൗത്ത്, ചെങ്ങന്നൂര്‍ യൂണിയനുകളില്‍ നിന്നായി മൂവായിരത്തോളം പ്രവര്‍ത്തകര്‍ നേതൃസംഗമത്തില്‍ പങ്കെടുത്തു.