ആലപ്പുഴ: സംസ്ഥാനത്ത് ഒന്‍പതു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 3,364 സൈബര്‍ കുറ്റകൃത്യങ്ങള്‍. ആള്‍മാറാട്ടവും ഓണ്‍ലൈന്‍ ജോലി തട്ടിപ്പുമാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതലും. ജോലിതട്ടിപ്പ്, ആള്‍മാറാട്ടം, അശ്ലീലരംഗങ്ങള്‍ കൈമാറല്‍, കാര്‍ഡ് തട്ടിപ്പ്, വിവാഹത്തട്ടിപ്പ് തുടങ്ങി 28 ഇനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത സൈബര്‍തട്ടിപ്പു കേസിന്റെ വിവരങ്ങളാണ് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടത്. ഇതില്‍ 1,310 കേസും തിരുവനന്തപുരം ജില്ലയിലാണ്. 2016 മേയ് 23 മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കാണിത്.

തട്ടിപ്പില്‍ കൂടുതലും സൈബറിടങ്ങളില്‍ ആള്‍മാറാട്ടം നടത്തിയുള്ളതാണ്. തിരുവനന്തപുരത്തു മാത്രം ഇത്തരം 648 കേസുണ്ട്. കൊല്ലം -96, പത്തനംതിട്ട -16, ആലപ്പുഴ -62, കോട്ടയം -എട്ട്, ഇടുക്കി -രണ്ട്, എറണാകുളം -ഒന്‍പത്, തൃശ്ശൂര്‍ -99, പാലക്കാട് -176, മലപ്പുറം -അഞ്ച്, കോഴിക്കോട് -65, വയനാട് -രണ്ട്, കണ്ണൂര്‍ -81 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

ഓണ്‍ലൈന്‍ ജോലിത്തട്ടിപ്പാണ് കൂടുതലുള്ള കേസില്‍ മറ്റൊന്ന്. തിരുവനന്തപുരം ജില്ലയില്‍ 236 കേസുണ്ട്. രണ്ടാമത് തൃശ്ശൂരിലാണ് -118 എണ്ണം. അശ്‌ളീലദൃശ്യം പ്രചരിപ്പിച്ചതിനും കൂടുതല്‍ കേസ് തിരുവന്തപുരത്താണ് -104. ഓണ്‍ലൈന്‍ ചൂതാട്ടക്കേസ് കൂടുതല്‍ എറണാകുളത്താണ് -24 എണ്ണം. ഐടി ആക്ട്, ഭാരതീയ ന്യായസംഹിത, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധവകുപ്പു പ്രകാരമാണ് കേസ്.

അപകീര്‍ത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ -മെയില്‍, അശ്ലീലമുള്ളതോ മോര്‍ഫ് ചെയ്തതോ ആയ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കല്‍, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് എന്നിവ 2020-നു ശേഷമാണ് കൂടിയതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.