അടിമാലി: ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കാണാതായി. അതിഥി തൊഴിലാളിയായ സന്ദീപ് സിങ് റാമി(26)നെയാണ് കാണാതായത്. ഇയാളോടൊപ്പം വള്ളത്തില്‍ ഉണ്ടായിരുന്ന നാല് അതിഥി തൊഴിലാളികളും, തുഴച്ചില്‍കാരനും നീന്തി രക്ഷപ്പെട്ടു.

വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആനയിറങ്കല്‍ ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റില്‍ മറിഞ്ഞത്. ജലാശയത്തിന്റെ മുക്കാല്‍ ഭാഗത്തോളം എത്തിയപ്പോഴാണ് അപകടം. എല്ലാവരും കരയിലേക്ക് നീന്തിയെങ്കിലും സന്ദീപ് സിങ് റാം വെള്ളത്തില്‍ മുങ്ങി.

കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി. ആദ്യം നാട്ടുകാരും പിന്നീട് മൂന്നാറില്‍ നിന്നുള്ള അഗ്‌നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം വൈകീട്ട് ആറിന് അഗ്‌നിശമനസേന തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ തൊടുപുഴയില്‍ നിന്ന് സ്‌കൂബ ടീം എത്തിയശേഷം തിരച്ചില്‍ പുന:രാരംഭിക്കും.