മൂന്നാര്‍: കനത്തമഴയില്‍ മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന് സമീപം വഴിയോരക്കടകള്‍ പ്രവര്‍ത്തിച്ച് വരുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ റോഡിനോട് ചേര്‍ന്ന് മുകള്‍ ഭാഗത്ത് വലിയ തിട്ടയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിന് സമീപമായി തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. മുകളില്‍ നിന്നും മണ്ണിടിഞ്ഞെത്തിയതിനെ തുടര്‍ന്ന് വഴിയോരക്കടകള്‍ക്ക് നാശം സംഭവിച്ചു. മുമ്പ് മണ്ണിടിഞ്ഞപ്പോഴും കടകള്‍ തകര്‍ന്നിരുന്നു.

ആദ്യ മണ്ണിടിച്ചിലിന് ശേഷം കടകള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കടകള്‍ അടഞ്ഞ് കിടന്നിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. മണ്ണിടിഞ്ഞെങ്കിലും ഇതുവഴിയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. വഴിയോര കടകള്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രദേശം കൂടിയാണിവിടം. മഴ തുടര്‍ന്നാല്‍ പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.ഈ ഭാഗത്തെ മരങ്ങളും അപകടാവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ വി. എ ആര്യ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. ഈ ഭാഗത്തെ വഴിയോരവില്‍പ്പനയും വാഹന പാര്‍ക്കിംഗും നിയന്ത്രിക്കാനുള്ള തീരുമാനം കൈകൊണ്ടേക്കുമെന്നാണ് വിവരം.