തൊടുപുഴ: ഇടുക്കി കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഏഴുമാസത്തിനിടെ എത്തിയത് ഇരുപത് ലക്ഷത്തോളം പേരാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ചാണ് ഇരുപത് ലക്ഷത്തോളം പേര്‍ ഇടുക്കിയിലെത്തിയതായി തെളിഞ്ഞത്. മറ്റ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടിയെടുത്താല്‍ ഇത് ഇരട്ടിയാകും. കോവിഡിന് ശേഷം ഇതാദ്യമായാണ് സഞ്ചാരികളുടെ എണ്ണം ഇത്രയും ഉയരുന്നത്.

സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം വാഗമണ്ണിനോടാണ്. പ്രിയപ്പെട്ട കേന്ദ്രം വാഗമണ്ണാണ്. പുല്‍മേടും മൊട്ടക്കുന്നുകളും (വാഗമണ്‍ മീഡോസ്) കാണാന്‍ 5,43,979 സഞ്ചാരികളും, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 5,08,505 പേരും എത്തി. ജനുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഒരുലക്ഷത്തിലേറെ സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യമാസ്വദിക്കാന്‍ എത്തിയത്.

കനത്തമഴ മൂലം ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആകെ 15 ദിവസത്തോളം അടച്ചിട്ടിരുന്നു. എങ്കിലും ബാക്കി ദിവസങ്ങളില്‍ സഞ്ചാരികള്‍ ഇടുക്കിയിലേക്ക് ഒഴുകി. ഈ വര്‍ഷം ജൂലായ് വരെയുള്ള കണക്കുകള്‍ പ്രകാരം 19,42,354 പേര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) കീഴിലുള്ള പന്ത്രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. സാധാരണ ഈ സമയത്ത് സഞ്ചാരികള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം ആകെ ഈ കേന്ദ്രങ്ങളിലെത്തിയത് 33 ലക്ഷം പേരാണ്. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് ഡിടിപിസിയും ടൂറിസം വകുപ്പ് പറയുന്നു.

വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവര്‍

രാമക്കല്‍മേട് -1,43,480 പേര്‍

പാഞ്ചാലിമേട് -1,09,219

ശ്രീനാരായണപുരം വെള്ളച്ചാട്ടം - 85375

ആമപ്പാറ - 71264

ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് -67,370

മാട്ടുപ്പട്ടി- 66159

അരുവിക്കുഴി- 15707