മലപ്പുറം : വീടിന്റെ പരിസരത്ത് കൊതുകും എലിയും പെരുകുന്ന സാഹചര്യം ഒരുക്കിയതിനും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ മാലിന്യം വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ ചുമത്തി കോടതി. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും 15,000 രൂപ വീതം പിഴ ചുമത്തിയത്.

പൊതുശല്യമാകുന്ന തരത്തില്‍ മാലിന്യം കൂട്ടിയിടരുതെന്നും നിയമലംഘനം നടത്തരുതെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും ഉടമയും വാടകക്കാരനും അനുസരിച്ചില്ല. തുടര്‍ന്നാണ് നെടുവ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി അനൂപ് കേസ് രജിസ്റ്റര്‍ചെയ്തത്. 2023ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനം നടന്നെന്ന് കോടതി കണ്ടെത്തി. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ചുമത്തുന്നത്.