തിരുവനന്തപുരം: ഗുരുതര ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. വെള്ളറട ജംഗ്ഷനില്‍ നടുറോഡില്‍ ചിക്കന്‍ തന്തൂരി ചുട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.

ചൂണ്ടിക്കല്‍ ജങ്ഷനില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പ്രതിഷേധ ബോര്‍ഡുകളും ജീവനുള്ള പൂവന്‍കോഴിയെയും കയ്യിലേന്തിയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. 'എന്താ മോളൂസേ ജാഡയാണോ' എന്ന തലക്കെട്ടോടെ രാഹുലിന്റെ ചിത്രം പതിച്ച ഫ്‌ലക്‌സും സ്ഥാപിച്ചിരുന്നു.

വെള്ളറട ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ അടുപ്പില്‍ ചിക്കന്‍ തന്തൂരി പാചകംചെയ്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുടപ്പനമൂട് ഷംനാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കുന്നത്തുകാല്‍ നീരജ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് അരുണ്‍കുമാര്‍, പഞ്ചായത്തംഗം സുധീഷ് , ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.