ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. കഴിഞ്ഞ ബുധനാഴ്ച ലോക്‌സഭയിലും വ്യാഴാഴ്ച രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവയാണ് നിരോധിക്കുന്നത്. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മൂന്നുവര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏര്‍പ്പെടുത്തണമെന്നും ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ിര്‍ദേശിക്കുന്നു.

ഓണ്‍ലൈന്‍ ഗെയിമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണു നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവയ്പ്പുകള്‍ക്കു ശിക്ഷയും പിഴയും ഏര്‍പ്പെടുത്തും. സെലിബ്രിറ്റികള്‍ ഗെയിമിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതും ബില്ലില്‍ നിരോധിച്ചിട്ടുണ്ട്. ആപ്പുകള്‍ പരസ്യം ചെയ്താല്‍ രണ്ടുവര്‍ഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ 5 വര്‍ഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.