കൊല്ലം: ചവറയിലെ കുടുംബ കോടതി ജഡ്ജിയായിരുന്ന ഉദയകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹൈകോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉദയകുമാര്‍ ലൈംഗീക അതിക്രമം നടത്തിയെന്ന പരാതിയുമായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ ജഡ്ജിയെ മൂന്ന് പേര്‍ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.

കുടുംബ കോടതിയിലെത്തുന്ന വിവാഹ മോചനത്തിന് തയാറായി, മാനസികമായി തളര്‍ന്നിരിക്കുന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗണ്‍സിലിങ്ങിനും മറ്റും വിധേയരാക്കുന്നത്. എന്നാല്‍, ജഡ്ജി ഉദയകുമാര്‍ നേരിട്ട് ചേംബറിലേക്ക് വിളിച്ചുകൊണ്ട് അവരെ ലൈംഗീകമായി അതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. പരാതികള്‍ ലഭിച്ചതോടെ കൊല്ലം ജില്ലാ ജഡ്ജി ഹൈകോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ജഡ്ജിയെ കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.