കൊടുങ്ങല്ലൂര്‍: വളര്‍ത്തു നായയുടെ മുന്നിലേക്ക് പൂച്ചയെ കൊണ്ടുവരല്ലേ എന്ന് പറഞ്ഞതിന് യുവാവിനെ അയല്‍വാസി കുത്തിപ്പരിക്കേല്‍പ്പിച്ചു. നായക്ക് മുന്നിലേക്ക് പൂച്ചയെ കൊണ്ടുവരല്ലേ എന്ന് പറഞ്ഞ ഉടന്‍ കത്തിയെടുത്തു കുത്തുക ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവില്‍ വീട്ടില്‍ സെബാസ്റ്റ്യനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടില്‍ ജിബിന്റെ വീട്ടില്‍ വളര്‍ത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യന്‍ പൂച്ചയെയും വളര്‍ത്തുന്നുണ്ട്. ജിബിന്റെ വളര്‍ത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യന്‍ പൂച്ചയെ കൊണ്ടു പോയപ്പോള്‍ നായ പൂച്ചയുടെ നേരെ കുരച്ചു ചാടി. ഇതോടെ സെബാസ്റ്റ്യനോട് പൂച്ചയെ കൊണ്ടു വരല്ലേ എന്നു ജിബിന്‍ പറയുകയായിരുന്നു. ഇത് കേട്ട് കലിപൂണ്ട സെബാസ്റ്റ്യന്‍ കത്തി എടുത്ത് കുത്തുക ആയിരുന്നു.

ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിബിന്റെ തലയില്‍ ഉള്‍പ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണ്‍, എസ്‌ഐ കെ.സാലിം, എസ്‌ഐ കെ.ജി.സജില്‍, സിപിഒമാരായ വിഷ്ണു, ഗോപേഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.