കണ്ണൂര്‍: പള്ളിക്കുന്നിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയാണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം.

ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്.

പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി.ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.