വൈറ്റിലയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; ഇടിവള കൊണ്ട് ആക്രമിച്ച് ലോറി ഡ്രൈവര്‍

കൊച്ചി: വൈറ്റിലയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ പാര്‍സല്‍ ലോറി ഡ്രൈവറാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചത്. പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്റോയെ ആക്രമിച്ചത്. ഉച്ചയോടെ വൈറ്റിലയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു ലോറി ഡ്രൈവറുടെ അപ്രതീക്ഷിത ആക്രമണം.

കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവര്‍മാര്‍ കയറുന്ന വാതിലിലൂടെ ചാടിക്കയറിയ ഷിഹാസ് റിന്റോയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. സീറ്റില്‍ നിന്ന് തള്ളിതാഴെയിട്ട് കയ്യിലിട്ട ഇടിവളയൂരി തലങ്ങും വിലങ്ങും ഇടിക്കുകയായിരുന്നു. മുഖത്തും മുതുകിലും ഇടിയേറ്റ റിന്റോ ഒരു വിധത്തിലാണ് അവിടെ നിന്ന് എഴുന്നേറ്റ് മാറിയത്. ഇതോടെ ബസിലെ യാത്രക്കാരും കണ്ടക്ടറും അക്രമിയെ പ്രതിരോധിക്കാന്‍ രംഗതെത്തി. ഇതോടെ പിടിച്ചുമാറ്റാന്‍ എത്തിയവര്‍ക്ക് നേരെയായി ഷിഹാസിന്റെ അതിക്രമം. ഇടിവളകൊണ്ട് ഇവരെയും ഷിഹാസ് ആക്രമിക്കാന്‍ മുതിര്‍ന്നു.

യാത്രക്കാര്‍ സംഘടിച്ചുവെന്ന് ഉറപ്പായതോടെ രക്ഷപ്പെടാനായി ഷിഹാസിന്റെ ശ്രമം. ആക്രോശം തുടര്‍ന്ന് ബസിന് പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിഹാസിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തൊട്ടുപിന്നാലെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഷിഹാസ് ഉമ്മര്‍ ഓടിച്ച പാര്‍സല്‍ ലോറിക്ക് സൈഡ് നല്‍കിയില്ലെന്നും പിന്നീട് ബസിന്റെ വശത്തിടിച്ച് മിറര്‍ തകര്‍ന്നുവെന്നും പറഞ്ഞായിരുന്നു ആക്രമണം. അക്രമിയുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം പരിശോധിക്കുകയാണ് മരട് പൊലീസ്.