തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വയോജന കമീഷന്‍ ചെയര്‍പേഴ്‌സണായി കെ സോമപ്രസാദും, അംഗങ്ങളായി അമരവിള രാമകൃഷ്ണന്‍, ഇ എം രാധ, കെ എന്‍ കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവരും ചുമതലയേറ്റു. രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ സോമപ്രസാദ് ചെയര്‍പേഴ്സണ്‍ ആയ അഞ്ചംഗ കമീഷനാണ് സ്ഥാനമേറ്റത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ് അമരവിള രാമകൃഷ്ണന്‍. ഇ എം രാധ വനിതാ കമീഷന്‍ മുന്‍ അംഗമാണ്. ഗ്രന്ഥകാരനും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ് കെ എന്‍ കെ നമ്പൂതിരി (കെ എന്‍ കൃഷ്ണന്‍ നമ്പൂതിരി), മുന്‍ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗം തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് പ്രൊഫ. ലോപസ് മാത്യു.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമീഷന്‍. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമീഷന്‍ നിലവില്‍ വന്നത്. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമീഷന്‍ രൂപീകരിച്ചിരിക്കുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കമീഷന് ചുമതലയുണ്ടാവും.

വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങള്‍ ലഭ്യമാക്കാനുമാണ് കമീഷന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിതം സംബന്ധിച്ച് വരുന്ന ആശങ്കകള്‍ അഭിസംബോധന ചെയ്യാന്‍ കമീഷനിലൂടെ കഴിയും. കമീഷന്‍ രൂപീകരിക്കുന്നതിലൂടെ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.