കൊച്ചി: അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍. മരട് ഗ്രേഡ് എസ്ഐ കെ. ഗോപകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹന ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐയെ വിജിലന്‍സ് കൈയോടെ പിടികൂടിയിരുന്നു.

ഓഗസ്റ്റ് 25ന് വൈറ്റില ഹബ്ബിന് സമീപം വച്ച് എറണാകുളം പള്ളിക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി, ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരനോട് ലോറി വിട്ടു നല്‍കണമെങ്കില്‍ 10,000 നല്‍കണമെന്ന് ഗോപകുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരന്‍ തന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞുവെങ്കിലും ഗോപകുമാര്‍ ഇത് കേള്‍ക്കാന്‍ തയാറായില്ല. 10,000 രൂപ തരാതെ ലോറി വിട്ടു നല്‍കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. പരാതിക്കാരന്‍ വീണ്ടും സ്റ്റേഷനിലെത്തി ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഇതില്‍ കുറയ്ക്കാന്‍ കഴിയില്ല എന്നുമായിരു ഗ്രേഡ് എസ്ഐയുടെ നിലപാട്.

തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ ബന്ധപ്പെട്ടു. പിന്നീട് മരട് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗോപകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.