പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില അതീവ ഗുരുതരം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടൂര്‍: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം 11 പേര്‍ക്ക് നായയുടെ കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മുറിവുകള്‍ അത്ര ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം.

ഓമല്ലൂര്‍ പുത്തന്‍പീടിക, സന്തോഷ് ജംഗ്ഷന്‍, കോളേജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നവരെയാണ് നായ ആക്രമിച്ചത്. കാത്തോലിക്കേറ്റ് കോളേജ് ജംഗ്ഷനില്‍ വെച്ചാണ് തന്നെ നായ ആക്രമിച്ചതെന്ന് പരിക്കേറ്റ ഏബല്‍ പറഞ്ഞു. പട്ടി വരുന്നത് കണ്ട് മാറിയിട്ടും ഓടി വന്ന് കടിച്ചു. കൈ കുടഞ്ഞത് കൊണ്ടാണ് രക്ഷപ്പെട്ടത്. പെട്ടന്ന് ഒരു ഓട്ടോ വന്നതിനാല്‍ അതില്‍ കയറി രക്ഷപ്പെട്ടെന്ന് ഏബല്‍ പറഞ്ഞു.

നായ ആക്രമിക്കാന്‍ വന്ന സമയം റോഡിന്റെ സൈഡിലേക്ക് മാറിയെന്നും പിന്നീട് ദേഹത്ത് കയറി ആക്രമിക്കുകയായിരുന്നുവെന്നും പരുക്കേറ്റ ഒരാള്‍ പറഞ്ഞു. ഒരേ നായ തന്നെയാണോ ഇത്രയും ആളുകളെ കടിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.