കണ്ണൂര്‍: കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍. ചെകുത്താന്‍ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്. തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ജെസിബി ഉള്‍പ്പടെ എത്തിച്ച് മണ്ണ് നീക്കല്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ മഴ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പാല്‍ച്ചുരത്തിലെ ചെകുത്താന്‍ തോടിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായത്. വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം.

റോഡിലുള്ള കല്ലും മണ്ണും പൂര്‍ണമായും നീക്കിയ ശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതുവഴിയുള്ള രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധിയാളുകള്‍ വയനാട്ടിലേക്ക് പോകാനായി ആശ്രയിക്കുന്ന പാതകളില്‍ ഒന്നാണിത്. കണ്ണൂര്‍ വയനാട് ജില്ലകളെ തമ്മില്‍ ഒന്നിപ്പിക്കുന്ന റോഡ് കൂടിയാണ് പാല്‍ച്ചുരം.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.