പാലക്കാട്: കൊല്ലങ്കോട് ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണത്തില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ശനിയാഴ്ച കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റൊരു പ്രതിയായ രമേഷിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഓണ ദിവസം പുലര്‍ച്ചെ 2.30 നാണ് ഔട്ട്ലെറ്റിന്റെ പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഒരാള്‍ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേര്‍ ഔട്ട്ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. അഞ്ചു മണിക്കൂര്‍ സമയമാണ് മോഷ്ടാക്കള്‍ ഔട്ട്ലെറ്റില്‍ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകള്‍ ഔട്ട്ലെറ്റിന്റെ പിന്‍ഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.

പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിന്റെ നഷ്ടം കണക്കാക്കാനാകൂവെന്ന് ബെവ്‌കോ അറിയിച്ചു.