തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.

പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തില്‍ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരയെ കണ്ടെത്താനാണ് കൂടുതല്‍ മൊഴികള്‍ ക്രൈംബ്രാഞ്ച് എടുക്കുന്നത്.