കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് വെന്റിലേറ്ററില്‍ തുടരുന്നത്. ഇവരുള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്‍പത് പേരാണ് ചികിത്സയിലുള്ളത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. രോഗം സ്ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴ് വയസുകാരനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഈ കുട്ടിയുടെ സഹോദരി ഉള്‍പ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. രോഗം നിയന്ത്രിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്ക.