ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെയുള്ള ഹര്‍ജി തള്ളി ഡല്‍ഹി കോടതി. ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് അവര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ഡല്‍ഹിയിലെ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

സോണിയയ്ക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 1980-ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉണ്ട്. എന്നാല്‍, 1983-ലാണ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടിയത് എന്ന ആരോപണമാണ് ബിജെപി പ്രധാനമായും ഉന്നയിച്ചത്. അങ്ങനെവരുമ്പോള്‍, വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അവര്‍ 1980-ല്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത് എന്നായിരുന്നു പരാതി.

ഹര്‍ജി തള്ളുന്നു എന്ന് മാത്രമാണ് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പറഞ്ഞത്, കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. വിശദമായ ഉത്തരവ് വൈകാതെ പുറത്തുവരും.