ബംഗളൂരു: ബെംഗളൂരുവിലെ ബാലഗെരെ-പനത്തൂര്‍ റോഡില്‍ 20 ഓളം കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് റോഡിലെ വലിയ കുഴിയില്‍ വീണ് അപകടം. എമര്‍ജന്‍സി എക്‌സിറ്റ് വഴി ബസില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബസ് വേഗത്തിലല്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.

മഴവെള്ളം നിറഞ്ഞ ആഴത്തിലുള്ള കുഴിയിലേക്ക് ഒരു ചക്രം പൂര്‍ണമായി മുങ്ങിയതിനെത്തുടര്‍ന്ന് ബസ് അപകടകരമായി ചരിഞ്ഞത് കാണിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തിനുശേഷം കുട്ടികളെ മറ്റൊരു ബസില്‍ സ്‌കൂളിലെത്തിച്ചു.

കുഴികളും പൊട്ടിപ്പൊളിഞ്ഞ അഴുക്കുചാലുകളും സംബന്ധിച്ച് ആവര്‍ത്തിച്ച് പരാതികള്‍ നല്‍കിയിട്ടും റോഡിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ അധികൃതരെ കുറ്റപ്പെടുത്തി. ഈ വര്‍ഷം ആദ്യം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ റോഡ് പരിശോധിച്ചിരുന്നുവെന്നും എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നും അവര്‍ പരാതിപ്പെട്ടു.