നടുവില്‍: യുവതിയുടെ കിടപ്പറരംഗങ്ങള്‍ രഹസ്യമായി മൊബൈലില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നംഗസംഘത്തെ പോലീസ് പിടികൂടി. നടുവില്‍ രാജീവ് ദശലക്ഷം ഉന്നതിയിലെ കിഴക്കനടിയില്‍ ഷമല്‍ (കുഞ്ഞാപ്പി-21), ഉത്തൂര്‍ റോഡിലെ ചെറിയാണ്ടീന്റകത്ത് ലത്തീഫ് (40) എന്നിവരെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കിഴക്കനടിയില്‍ ശ്യാം (21) ഒരു അടിപിടിക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കണ്ണൂര്‍ സബ്ജയിലിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

ശ്യാമും ഷമലും ഇരട്ടസഹോദരന്മാരാണ്. ശ്യാമിനും ഷമലിനും ഒപ്പമുള്ള യുവതിയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായാണ് ചിത്രീകരിച്ചത്. ഈ ദൃശ്യം കാണിച്ച് ആദ്യം യുവതിയില്‍നിന്ന് ഇരുവരും പണം കൈപ്പറ്റി. വീണ്ടും പലതവണ പണത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ വീഡിയോ ലത്തീഫിന് അയച്ചുകൊടുത്തു. ലത്തീഫ് തനിക്ക് വഴങ്ങാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇല്ലെങ്കില്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി കുടിയാന്മല പോലീസില്‍ പരാതിപ്പെട്ടത്.

ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍െവച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പില്‍െവച്ചുമാണ് പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാന്‍ തൃശൂരില്‍നിന്ന് വാഹനത്തില്‍ സുഹൃത്തിനൊപ്പം വരികയായിരുന്നു ലത്തീഫ്. പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ടാണ് ലത്തീഫിനെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയ്, എഎസ്‌ഐമാരായ സി.എച്ച്.സിദ്ദിഖ്, സുജിത്ത്, പവിത്രന്‍, മുസ്തഫ, സിപിഒമാരായ ബിജു കരിപ്പാല്‍, പി.പി.പ്രമോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.