കല്‍പറ്റ: കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം. ഡിസിസി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും എന്‍ എം വിജയന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്ന് പറഞ്ഞ് കബളിച്ചുവെന്നും മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

'അച്ഛന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് പണം എടുത്തിരുന്നതെങ്കില്‍ ഇങ്ങനെ സംസാരിക്കേണ്ടി വരില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് അച്ഛന്‍ കടം വാങ്ങിയത്. ബാങ്ക് ഇടപാടുകള്‍ തീര്‍ത്തുനല്‍കിയാല്‍ മതി. എന്‍ എം വിജയന്റെ എല്ലാ ഇടപാടുകളും തീര്‍ക്കും എന്ന് പറഞ്ഞതല്ലേ. എഗ്രിമെന്റും ഇപ്പോള്‍ കാണാനില്ല. നേതാക്കള്‍ പറഞ്ഞുപറ്റിച്ചു. ഉപസമിതി രൂപീകരിച്ച് വീട്ടില്‍ വന്ന് മാധ്യമങ്ങളോട് പാര്‍ടിയെ വിശ്വാസമാണെന്ന് പറയാന്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്ന് പറഞ്ഞവര്‍ പിന്നീട് വാക്കുമാറ്റി. എന്റെ ഭര്‍ത്താവിനെ രോഗിയാക്കി മാറ്റിയത് കോണ്‍ഗ്രസാണ്. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഞാന്‍ പിടിച്ചുനില്‍ക്കുന്നത് കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. പക്ഷെ ഇടയ്ക്ക് ഞാനും പതറിപ്പോകും. ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതി തരാന്‍ കഴിയുള്ളൂ എന്നുണ്ടോ?' പത്മജ ചോദിച്ചു.

2024 ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു.