കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ധീഖ് സമസ്ത ഓഫീസില്‍ വന്ന് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ അതുസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

'പ്രധാനമന്ത്രിയോട് എന്താണ് പറയാനുള്ളത് എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ ആശങ്കയിലാണെന്നും അതു പരിഹരിക്കാന്‍ നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ സമസ്ത നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് മറുപടിനല്‍കിയത്'' -ജിഫ്രി തങ്ങള്‍ പറഞ്ഞു.

നൂറു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സമസ്ത, രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും രഹസ്യമായോ പരസ്യമായോ വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് അവരോട് പറഞ്ഞതായും ജിഫ്രി തങ്ങള്‍ അറിയിച്ചു.

സമസ്തയുടെ നൂറാം വാര്‍ഷികാഘോഷത്തിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കുന്ന കാര്യം ജിഫ്രി തങ്ങള്‍ പറഞ്ഞുവെന്നായിരുന്നു ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.