തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌നേഹലത (54), ഉഷ (59) എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളില്‍ പലരും ചിതറി ഓടുകയുണ്ടായി, ഇവര്‍ക്കും പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കനാല്‍ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികള്‍ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പത്ത് മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളില്‍ ഇരിക്കുമ്പോഴാണ് തെങ്ങ് വീഴുന്നത്. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാറശ്ശാല ഫയര്‍ഫോഴ്‌സും വെള്ളറട പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.