തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തില്‍ സര്‍ക്കാറുമായി സഹകരിക്കുമെന്ന് മുസ്ലിം ജമാഅത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ഹാജി, എസ് വൈ എ സ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രസ്ഥാന ബന്ധുക്കള്‍ നേരിട്ട് നല്‍കിയ സഹായത്തോടൊപ്പം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയാണ് ഫണ്ട് സമാഹരിച്ചത്. 2019 ലെ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ജമാഅത്ത് 13 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. ഉരുള്‍പൊട്ടല്‍ നടന്ന സമയം മുതല്‍ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ ദുരന്തബാധിതതരെ സഹായിക്കാനായി സജീവമായി രംഗത്തിറങ്ങിയിരുന്നു.