കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മുസ്ലീംലീഗിന്റെ ഭവന നിര്‍മാണത്തിനെതിരെ മേപ്പാടി പഞ്ചായത്ത് നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരംഭിച്ചുവെന്നാണ് ആരോപണം.

പ്ലോട്ട് വിഭജനത്തിനായി നല്‍കിയ അനുമതി ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് യുഡിഎഫ് ഭരണ സമിതിയുള്ള മേപ്പാടി പഞ്ചായത്ത് സ്ഥലത്തിന്റെ ഉടമയായ ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.

തൃക്കൈപ്പറ്റ വെള്ളിതോടില്‍ തോട്ടഭൂമിവാങ്ങി അനധികൃതമായി തരംമാറ്റിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ലീഗ് വാങ്ങിയത് നിര്‍മാണാനുമതിയില്ലാത്ത ഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ ലാന്‍ഡ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഭൂമി ഇടപാടിലെ കൊള്ള പുറത്തുവന്നിരുന്നു.

സെന്റിന് 15,000 രൂപയ്ക്കുപോലും തോട്ടഭൂമി ലഭിക്കുന്ന പ്രദേശത്ത് 98,000 മുതല്‍ 1.22 ലക്ഷം രൂപവരെ ലീഗ് മുടക്കി. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിര്‍മാണ സമിതി അംഗവുമായ അഭിഭാഷകന്‍ കല്ലങ്കോടന്‍ മൊയ്തുവടക്കം അഞ്ചുപേരില്‍നിന്നാണ് ഭൂമി വാങ്ങിയിരുന്നത്. ദുരന്തബാധിതരായ 105 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നാണ് വാഗ്ദാനം.