ലഹോര്‍: പബ്ജിയില്‍ തോറ്റതിന് കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന കൗമാരക്കാരന് 100 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്താനിലെ ലാഹോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന്‍ പബ്ജിയില്‍ തോറ്റതിന് ഉറങ്ങി കിടന്ന അമ്മയേയും സഹോദരങ്ങളെയും തോക്കെടുത്ത് വെടിവെച്ച് കൊലപ്പെടുത്തുക ആയിരുന്നു.

പാകിസ്താനിലെ ലഹോറിലാണ് സെയ്ന്‍ അലി എന്ന കൗമാരക്കാരന്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയില്‍ തോറ്റതിന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്. അമ്മയെയും സഹോദരനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയ കുറ്റത്തിന് സെയ്ന്‍ അലിക്ക് ലഹോര്‍ കോടതി 100 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

2022ലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അന്ന് 14 വയസ്സ് മാത്രം പ്രായമുള്ള സെയ്ന്‍ അലി ദിവസവും മണിക്കൂറോളം പബ്ജി കളിക്കാന്‍ ചെലവിട്ടിരുന്നു. മുറിയില്‍ അടച്ചിരുന്നു ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് അമ്മ നഹിദ് മുബാറക്ക് വഴക്കുപറയുന്നതും പതിവായിരുന്നു. എന്നാല്‍ വീട്ടുകാര്‍ പറയുന്നത് കുട്ടി അനുസരിച്ചിരുന്നി്ല്ല.

പലപ്പോഴും കളിയില്‍ തോല്‍ക്കുമ്പോള്‍ സെയ്ന്‍ അലി അക്രമ സ്വഭാവം കാട്ടിയിരുന്നു. സംഭവ ദിവസവും കളിയില്‍ തോറ്റ ദേഷ്യത്തിന് വീട്ടില്‍നിന്ന് തോക്കെടുത്ത് ഉറങ്ങിക്കിടന്ന 45 വയസ്സുള്ള അമ്മയേയും 20 വയസ്സുള്ള സഹോദരനെയും 15ഉം 10 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെയും സെയ്ന്‍ അലി വെടിവച്ച് കൊന്നു. കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതിക്ക് ഓരോ കൊലപാതകത്തിനും 25 വര്‍ഷം വീതം ആകെ 100 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത.് ഇതിനുപുറമെ 40 ലക്ഷം പാക്ക് രൂപ പിഴയും വിധിച്ചു.