കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തുടങ്ങാന്‍ കഴിയില്ല. ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിക്കാനുള്ള വിലക്ക് കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാന്‍ വിധിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താത്കാലികമായി തടഞ്ഞത്.