ലക്‌നൗ: അന്യമതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി യുവതിയുടെ ബന്ധുക്കള്‍. ഇരുപത്തിയാറുകാരനായ യുവാവിനെയാണ് കാമുകിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് വടിക്ക് അടിച്ചും കല്ലിന് ഇടിച്ചും കൊലപ്പെടുത്തിയത്. ലക്‌നൗവിലെ സാദത്ഗഞ്ചിലെ അലി അബ്ബാസ് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരുടേയും വിവാഹ കാര്യത്തെ പറ്റി സംസാരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് അലിയെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി സഹോദരി ഇഷ്ടത്തിലായതാണ് കൊലപാതകത്തിനു പിന്നിലെ കാരണം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍ ഹിമാലയ പ്രജാപതി (27), അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തെ പറ്റി സംസാരിക്കാമെന്ന് നിരന്തരം ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അലി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് യുവതിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് കൊല നടത്തുക ആയിരുന്നു. കൊലപാതക ശേഷം മൃതദേഹം തെരുവില്‍ ഉപേക്ഷിക്കുയും ചെയ്തു.

അലിയും യുവതിയും തമ്മില്‍ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ടവരാണ്. അലിയുടെ കുടുംബം പിന്നീട് ഈ വിവാഹത്തിന് സമ്മതം പറഞ്ഞെങ്കിലും യുവതിയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ യുവതിയോടും അലിയോടും കുടുംബം പല തവണ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അവര്‍ തയാറായിരുന്നില്ല.

വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേനെയാണ് അലിയെ യുവതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് സ്വന്തം മാതാപിതാക്കളോട് അലി ഇക്കാര്യം പറഞ്ഞിരുന്നു. അലി വീട്ടില്‍ നിന്നിറങ്ങി 10 മിനിറ്റിനകം യുവതി അലിയുടെ പിതാവിനെ ഫോണ്‍വിളിച്ച് തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് വടിയും കല്ലുകളും ഉപയോഗിച്ച് അലിയെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കളെ അറിയിച്ചു. ഉടന്‍ തന്നെ അലിയുടെ വീട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് എത്തിയെങ്കിലും പ്രതികള്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.

തിങ്കളാഴ്ച രാത്രി സാദത്ഗഞ്ചിലെ ലാകര്‍മണ്ടി ഹട്ട പ്രദശത്താണ് സംഭവം. ഒരു യുവാവിനെ വടികൊണ്ട് ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനു പിന്നാലെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ തലയിലും ശരീരത്തിലും പരുക്കേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നൊരു യുവാവിനെ കണ്ടെത്തി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയുടെ വീട്ടില്‍ പോകാന്‍ ആദ്യം അലി സമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും ആവര്‍ത്തിച്ച് ഫോണ്‍ കോളുകള്‍ വന്നതിന് പിന്നാലെയാണ് അവന്‍ യുവതിയുടെ വീട്ടിലേക്ക് പോയതെന്നും അലിയുടെ പിതാവ് ആരിഫ് ജമീര്‍ പറഞ്ഞു.