മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടു വരുമ്പോഴാണ് സംഭവം. കാടാമ്പുഴ ജാറത്തിങ്കല്‍ വച്ചായിരുന്നു മര്‍ദനം. കാടാമ്പുഴ സ്വദേശിയായ പതിമൂന്നുകാരനാണ് പരിക്കേറ്റത്. കാലിനും തോളെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇക്കാര്യം വിദ്യാര്‍ത്ഥികളിലൊരാള്‍ അച്ഛനോട് പറഞ്ഞു. പിന്നാലെയാണ് കാടാമ്പുഴ തടംപറമ്പ് സ്വദേശിയായ പതിമൂന്നുകാരന് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ സക്കീറാണ് കുട്ടിയെ സ്‌കൂട്ടിയിലെത്തി തല്ലിയത്. മര്‍ദന ദൃശ്യം സിസിടിവിയിലും പതിഞ്ഞു.

മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പതിമൂന്നുകാരന്‍, വഴി മാറി ഓടിയെന്നും പിന്നാലെ പോയി തല്ലിയെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മുഹമ്മദാലി പറഞ്ഞു. കാലിനും തോളെല്ലിനും പരുക്കേറ്റ് ഇപ്പോള്‍ വളാഞ്ചേരിയില്‍ ചികിത്സയിലാണ് 13കാരന്‍. വിദ്യാര്‍ത്ഥിയെ തല്ലിയ കേസായിട്ടും പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.