തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. ഉണ്ണിക്കൃഷ്ണന്‍ സ്വയം കുഴിച്ച കുഴിയില്‍ വീണെന്നും തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. നാളെയാണ് ചോദ്യം ചെയ്യല്‍.