കോട്ടയം: കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ (12081/12082) ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി. റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് ചങ്ങനാശ്ശേരിയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പറഞ്ഞു. ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശ്ശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നും എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

പുലര്‍ച്ചെ 4.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസിന്(12081) തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ സ്റ്റോപ്പുള്ളത്. ഈ ട്രെയിന്‍ ഉച്ചയ്ക്ക് 2.10-ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന (12082) ജനശതാബ്ദി എക്സ്പ്രസ് അര്‍ധരാത്രി 12.50-നാണ് കണ്ണൂരില്‍ എത്തിച്ചേരുക.

എംപിയുടെ കുറിപ്പ്

റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലപ്രാപ്തിയായി 12081/82 കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചു. ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശ്ശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകും.