പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ശബരിമലയ്ക്കു പുറത്തേക്കു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവര്.

2019ല്‍ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണത്തിന്റെ മങ്ങലുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്ത്രിയെ സമീപിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അനുമതി നല്‍കിയെന്നും എന്നാല്‍ ഇത് പുറത്തേക്കു കൊണ്ടുപോകാന്‍ ആകില്ലെന്നും തന്ത്രി പറഞ്ഞു.

സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി എന്നു അനുമതി നല്‍കിയ രേഖയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നെന്നും തന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരാരി ബാബു ചൊവ്വാഴ്ച പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും കണ്ഠര് രാജീവര് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.