തൃശൂര്‍: തൃശ്ശൂരില്‍ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവിന് ആംബുലന്‍സ് ലഭിക്കാതെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി റെയില്‍വേ. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. തിരുവനന്തപുരം ഡിവിഷനിലെ ഉന്നതല ഉദ്യോഗസ്ഥ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. യുവാവിന്റെ കുടുംബത്തിന്റെ ആരോപണം ഉള്‍പ്പെടെ പരിശോധിക്കാനാണ് നീക്കം.

ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലന്ന് റെയില്‍വേ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിശദീകരണം. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പുവരുത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവെങ്കിലും രാത്രി സമയമായതിനാല്‍ ആംബുലന്‍സ് എത്തിക്കാന്‍ വൈകിയെന്നാണ് റെയില്‍വേ പറയുന്നത്.

മുംബൈ-എറണാകുളം ഓഖ എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു യുവാവിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒപ്പം ഉണ്ടായിരുന്നവര്‍ ടിടിഇ അറിയിച്ച് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിച്ചിരുന്നു.

യുവാവിന് അതിവേഗം ചികിത്സ ലഭ്യമാക്കാനായി ഒപ്പമുണ്ടായിരുന്നവര്‍ അടിയന്തര സഹായത്തിന് ഹെല്പ് ലൈന്‍ നമ്പറില്‍ അടക്കം ബന്ധപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജിന് സമീപമുള്ള റെയില്‍വേ സ്റ്റേഷനായ മുളങ്കുന്നത്കാവില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരമാണ് ആംബുലന്‍സ് കാത്ത് പ്ലാറ്റ്ഫോമില്‍ കിടത്തിയിരുന്നത്.