തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോള്‍ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാല്‍ ടോള്‍ നിരക്ക് കുറക്കുന്നതില്‍ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോള്‍ പിരിവിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ടോള്‍ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നാല് വരിപാതയായിരുന്നപ്പോഴുള്ള ടോള്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതത്തിന് എങ്ങനെ പിരിക്കാനാവും എന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. തീരുമാനം അറിയിക്കാന്‍ കേന്ദ്രം ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെടുകയായിരുന്നു. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതില്‍ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് ആറിനാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി.

ടോള്‍ നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എച്ച്എഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ടോള്‍ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു.